Sunday, October 3, 2010

ഒരു പുതിയ താരോദയം.

കൊല്ലവര്‍ഷം ആയിരത്തി അറുനൂറ്റി പതിനെട്ടില്‍ അല്ലെങ്കില്‍ AD 1983 ജനുവരി മാസത്തിലെ ഒരു കറുത്ത വെള്ളിയാഴ്ച... സസ്യശ്യമാളവും കോമളവും പിന്നെ കവികളൊക്കെ പറയുന്ന ഗുണഗണങ്ങളൊക്കെ പാകത്തിന് ചേര്‍ത്ത കേരളത്തിന്റെ കിഴക്ക് വശത്തോട്ട് മാറി അക്ഷാംശം നൂറ്റിപ്പതിനെട്ടും രേഖാംശം അറുപത്തി ഒന്‍പതും ചേരുന്ന, അട്ടകളും തേളുകളും നിറഞ്ഞ, കാലുള്ളതും കാലില്ലാത്തതും ആയ പാമ്പുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കരിമണ്ണൂര്‍ എന്ന സിറ്റിയില്‍ അത് വരെ എല്ലാം ശാന്തം.. സാധാരണം.. ഇളം കാറ്റില്‍ ഇളകിയാടുന്ന ചൂണ്ടപ്പനകളും, നല്ല കരിക്കിന്‍വെള്ളം വാറ്റിയെടുക്കുന്ന കണ്ണീരു പോലത്തെ വാറ്റ് കിട്ടുന്ന അണ്ടര്‍ കവര്‍ മാടക്കടകളും ഒക്കെ ചെത്തുകാരന്‍ വാസുവിന്റെ മുട്ടികൊട്ടുണ്ടുള്ള മുട്ട് കേട്ട് കണ്ണ് തുറന്നത് നല്ല ഇളം കള്ളിന്റെ സുഗന്ധം നിറഞ്ഞ ഒരു പതിവ് പ്രഭാതത്തിലെക്കാണ്‌...

പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും ഒരു ഭീകരമായ ശാന്തത തളം കെട്ടി നിന്ന ഒരു പകല്‍..ഒരു കൊടുംകാറ്റിനു മുന്‍പുള്ള ശാന്തത പോലെ..അരുതാതെന്തോ സംഭവിക്കാനുള്ളതുപോലെ.. ഭയപ്പെട്ടത് പോലെ ഒന്നും സംഭവിക്കാത്തത് കൊണ്ട് എല്ലാവരും സന്ധ്യക്ക്‌ പുറത്തിറങ്ങി, ഷാപ്പില്‍ പോയി, ഷോപ്പിംഗ്‌ നടത്തി വീട്ടില്‍ പോയി, സന്ധ്യ കനത്തതോടെ വീണ്ടും എന്തൊക്കെയോ അസ്വാഭാവികതകള്‍.. ചൊറിയംനിലത്തുകാരുടെ വീടിനടുത്തുള്ള പട്ടികള്‍ എന്തോ കണ്ടു ഭയന്ന പോലെ ഓലിയിടുന്നു... ചേക്കേറിയ പക്ഷികള്‍ ചിറകടിച്ചു പറന്നകലുന്നു..ആ ചുറ്റുവട്ടത്തുള്ളവര്‍ വീണ്ടും അപകടം മണത്തു..ഉള്ളില്‍ പേടി ഉള്ളത് കൊണ്ട് ആരും തന്നെ പുറത്തിറങ്ങാന്‍ ധൈര്യപ്പെട്ടില്ല. വൈകുന്നേരത്തെ വെടിവട്ടവും കഴിഞ്ഞു, പതിവ് പോലെ നാല് വീശിയിട്ട്‌ വീട്ടിലേക്കു വേഗം നടക്കുകയായിരുന്ന ചൊറിയംനിലത്തു ചാക്കോചേട്ടന് ചുറ്റുപാടുമുള്ള ഈ സൂചനകള്‍ കണ്ടു ഉള്ള പൂസിറങ്ങി..വേഗം വീട്ടിലേക്കു കയറിയ പുള്ളിക്ക് പൂസ്സിറങ്ങി എന്ന് മാത്രമല്ല വീട്ടിലെ കാഴ്ച കണ്ടു ആധി കയറി..‍ നിറവയറുമായിരുന്ന തന്‍റെ ഭാര്യ പ്രസവ വേദനയാല്‍ പുളയുന്നു...

ഈ ഒരവസ്ഥയില്‍ ഇവളെയും കൊണ്ട് ആസ്പത്രിക്ക് കൊണ്ട് പോകാതെയും വയ്യ, പേടിച്ചിട്ടു പുറത്തിറങ്ങാനും വയ്യ.. ഒരു ധൈര്യത്തിന് ഒരു കൂട്ടിരിക്കട്ടെ എന്ന് കരുതി ഉള്ള ധൈര്യം സംഭരിച്ചു പുറത്തിറങ്ങി അടുത്തുള്ള കുഞ്ഞേട്ടന്റെ വീടിന്റെ നേരെ നോക്കി കുഞ്ഞേട്ടാ ..പൂയ് ..എന്നൊക്കെ നീട്ടി വിളിച്ചു..കാറ്റിനു ഒച്ച കൂടുതല്‍ ആയതു കൊണ്ടും,പേടിച്ചിട്ടു ചാക്കോചേട്ടന്റെ സ്വരം താഴ്ന്നു പോയത് കൊണ്ടും ആരും കേട്ടില്ല, അത് കൊണ്ട് ആരും വന്നില്ല. പിന്നെ കുറെ നേരത്തേക്ക് അവിടെ ആകെ ശാന്തമായി..

കിടക്കാന്‍ നേരം എന്നാല്‍ ഒന്ന് മുള്ളിയെക്കം എന്നും പറഞ്ഞു പുറത്തേക്കിറങ്ങിയ കുഞ്ഞേട്ടന്‍, ചാക്കോചേട്ടന്റെ വീട്ടില്‍ വെളിച്ചം ഒന്നും കാണാതിരുന്നത് കൊണ്ട് അവര് പേടിച്ചിട്ടു നേരത്തെ കിടന്നെന്ന തോന്നുന്നേ എന്നും പറഞ്ഞു കതകും കുറ്റിയിട്ടു, ഭാര്യയേം കൊണ്ട് പുതപ്പിനടിയിലേക്കു കയറി. അര മണിക്കൂര്‍ കഴിഞ്ഞില്ല , ഏതാണ്ട് പത്തരയോടെ നായ്ക്കളും പക്ഷികളും വീണ്ടും നിര്‍ത്താതെ ബഹളം തുടങ്ങി..ചാക്കോചേട്ടന്റെ വീട്ടു മുറ്റത്തെ ചെത്ത്‌ തെങ്ങിന്റെ മുകളില്‍ ഒരു നക്ഷത്രം തെളിഞ്ഞു...പറമ്പിന്റെ മൂലക്കുള്ള പനയിലെ കള്ളുകുടത്തില്‍ ഓളം വെട്ടി.. പനയോലകള്‍, ഇല്ലാത്ത കാറ്റില്‍ വീശിയാടി.. സ്ഥലത്തെ പ്രധാന കള്ളുകുടിയന്‍ ആനക്കാരന്‍ കുഞ്ഞുമാന്‍ ആരോ തന്നെ കൊല്ലാന്‍ വരുന്നത് സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു ഓടയില്‍ നിന്നും എണീറ്റ്‌ രമണിയുടെ അടുത്തേക്ക് പോയി.കരിമണ്ണൂര്‍ ഷാപ്പിലെ കറിക്കച്ചവടക്കാരത്തി രാഗിണി പെട്ടന്നുണ്ടായ ഒരാവേശത്തില്‍ അടുത്ത് ഓഫ്‌ ആയികിടന്ന പാവം കണവനെ മുറുക്കെ മുറുക്കെ കെട്ടിപിടിച്ചു.. പതിവില്ലാത്ത ആലിംഗനത്തില്‍ ആദ്യം ഒന്ന് അന്ധാളിചെങ്കിലും സമനില വീണ്ടെടുത്ത്‌ അങ്ങേരു തിരിച്ചും കെട്ടി പിടിച്ചു..വിചാരങ്ങള്‍ വികാരങ്ങള്‍ക്ക് വഴിമാറിയ രാത്രിയില്‍ തന്‍റെ ഭാര്യയില്‍ ഇത്രയേറെ കഴിവുകള്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് ആദ്യമായും അവസാനമായും അങ്ങേരു മനസ്സിലാക്കി.. തളര്‍ന്നു കിടന്ന ശശിയെ ഒരു കുഞ്ഞിനെ എന്നവണ്ണം നെഞ്ചില്‍ കിടത്തി ഉറക്കി രാഗിണി..

പിറ്റേന്ന് കരിമണ്ണൂര്‍ ഗ്രാമം ഉണര്‍ന്നത് ചൊറിയംനിലത്തു ചാക്കോചേട്ടന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ച വാര്‍ത്ത കേട്ടുകൊണ്ടാണ്.. അന്ന് മുതല്‍ കുടിയന്‍ കുഞ്ഞുമാന് എന്തെന്നിലാത്ത ഒരു അരക്ഷിതാവസ്ഥ, ഒരു തരം പരാജയ ഭീതി ഫീല്‍ ചെയ്തു.. രാഗിനിയണേല്‍ ആ കൊച്ചിനോടുള്ള അകമഴിഞ്ഞ വാത്സല്യം കാരണം കൊച്ചിന് ഇരുപത്തി അഞ്ചു വയസായി കൊച്ചു ഓസ്ട്രല്യക്ക്‌ വിമാനം കയറി പോരുന്നത് വരെ ആരും കാണാതെ മുല കൊടുത്താണ് വളര്‍ത്തിയത്‌.. യാത്ര പറഞ്ഞയക്കും മുന്‍പുംകൂടെ ഒന്ന് കൊടുത്തു.. ഇത് പോലെ ഉള്ളതൊന്നും ഇനി അവിടെ ചെന്നാല്‍ കിട്ടിയില്ലെങ്കിലോ...ആല്‍കഹോളിനോട് പണ്ടേ ഉള്ള താല്പര്യം കാരണം അതുമായി ബന്ധപ്പെട്ട ഒരു പേരിടണം എന്ന് ചാക്കോ ചേട്ടന് നിര്‍ബന്ധം ആയിരുന്നു. പേര് നല്ല ജില്‍..ജില്‍ എന്നിരിക്കണം എന്നല്ലാതെ അമ്മക്ക് വേറെ നിര്‍ബന്ധങ്ങള്‍ ഒന്നുമില്ലാരുന്നു.. അങ്ങനെ അമ്മയുടെ താല്പര്യം കണക്കിലെടുത്ത് ആല്‍കഹോളിന്റെ "അ" കൂട്ടി കൊച്ചിന് അവര്‍ അജില്‍ എന്ന് പേരിട്ടു.

No comments: