Saturday, October 9, 2010

വിടവാങ്ങല്‍ ദിവസം..ഒരു നേര്‍ക്കാഴ്ച.

ഒക്ടോബര്‍ 13. കൊച്ചി ആസ്ഥാനമായ ബോംബെ സ്റ്റോക്ക്‌ ബ്രോകെര്‍സ് ലിമിറ്റെഡ് ആസ്ഥാന മന്ദിരം..

നിര്‍ത്താതെ ഹോണ്‍ അടിച്ചു കൊച്ചി നഗരത്തിലൂടെ ചീറിപ്പാഞ്ഞിരുന്ന ചുവന്ന ബസുകള്‍ ഇന്ന് പതിവില്ലാത്ത വിധം നിശബ്ദമാണ്..ഉയര്‍ന്നു വരുന്ന വിതുമ്പലിനെ അടക്കിപ്പിടിച്ചു ആകാശം ഇരുളടഞ്ഞു കിടന്നു. BSBL ന്റെ പൂമുഘവാതിലിനു മുകളില്‍ ഇരു വശത്തോട്ട് ഏങ്കോണിച്ചു തൂങ്ങിക്കിടക്കുന്ന ക്ലോക്കില്‍ സമയം 9.30 ആയപ്പോള്‍ അതാ ആ വാതില്‍ തള്ളിത്തുറന്നു Adv. സിന്ധു കടന്നു വന്നു. പതിവ് പോലെ അധികം ആരെയും മൈന്‍ഡ് ചെയ്യാതെ തന്‍റെ സീറ്റിലേക്കുള്ള ബസ് പിടിച്ചു.

തന്‍റെ ക്യാബിന്റെ വാതില്‍പ്പാളിയിലൂടെ പിന്നില്‍ നടക്കുന്നതിന്റെ പ്രതിഫലനം കണ്ട അഭിവന്ദ്യ മത്തായി സാര്‍, "സിന്ധു...." എന്ന് തന്‍റെ പിതൃ സഹജമായ വാത്സല്യത്തോടെ നീട്ടിവിളിച്ചു. ക്യാബിനിലെക്കെത്തിയ സിന്ധുവിനോട്, "പോകുന്നതിനു മുന്‍പ് ചെയ്യാനുള്ളതൊക്കെ ചെയ്തു തീര്‍ന്നോ? " എന്ന മുഖവുരയോടെ തുടങ്ങി. BSE, NSE, SEBI ഇത്യാദി കാരണവന്മാര്‍ക്ക് വരുന്ന അഞ്ചു വര്‍ഷത്തേക്ക് അയക്കാനുള്ള കാര്യങ്ങള്‍, ഇനി എപ്പോളെങ്കിലും കമ്പനിയില് സ്ക്രാപ്പ് ഐറ്റംസ് ഉണ്ടായാല്‍ ( എന്നെങ്കിലും പുള്ളി റിട്ടയര്‍ ചെയ്യുമല്ലോ..) അത് വില്‍ക്കാനുള്ള ക്വട്ടെഷന്‍ വിളിക്കാനുള്ള ലെറ്റര്‍, പിന്നെ ഓഡിറ്റര്‍, അവര്, ഇവര്, എല്ലാര്ക്കും അയക്കാനുള്ള കുറിമാനം, അങ്ങനെ ഒരു ചെറിയ ലിസ്റ്റ്..കൊടുത്തിട്ട് ഇന്ന് ശരിയാക്കിയെക്കണം എന്ന് പറഞ്ഞു. " ഇപ്പൊ ശരിയാക്കി തരാം" എന്നും പറഞ്ഞു ഒരു ചിരിയോടെ സിന്ധു പുറത്തേക്കിറങ്ങി. ഇത്രയും കാലം താന്‍ ഒറ്റയ്ക്ക് ചുമലിലെറ്റിയ പ്രസ്ഥാനത്തിന്റെ, താന്‍ ആശയും ആവേശവും അമരക്കാരനുമായ പ്രസ്ഥാനത്തിന്റെ, തനിക്കു കംപ്ലൈന്റ്റ്‌ മാത്രം തന്നിട്ടുള്ള കംപ്ലയന്‍സ് മാനേജര്‍ വിടവാങ്ങുന്നതിന്റെ ദുഃഖ സൂചകമായി മത്തായി തന്‍റെ തലയിലെ മുള്ള് പകുതി താഴ്ത്തി വച്ച്, അരികിലിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് മുഖം പൂഴ്ത്തി..സ്ക്രീനില്‍ കണ്ടത് ഒന്നും മനസ്സിലായില്ലെങ്കിലും അതിന്റെ 'കറുത്ത' സ്ക്രീനില്‍ മത്തായിയുടെ മനസ്സ് പ്രതിഫലിച്ചു.

പുറത്തേക്കിറങ്ങിയ സിന്ധുവിനെ കണ്ടു സെറ്റില്‍മെന്റ് ഭാഗത്ത്‌ നിന്നും ചെറുതായി പുറത്തേക്കു തള്ളി നില്‍ക്കുന്ന തന്‍റെ വയറില്‍ ഒന്ന് തലോടി, സ്വര്‍ണ്ണകണ്ണാടിയിലൂടെ ഒരു സ്വര്‍ണ്ണത്തിലക്കമുള്ള ഒരു നോട്ടവും അതിലേറെ അര്‍ത്ഥവത്തായ ഒരു ചിരിയും പാസാക്കി ഷിജു അവിടെ നില്‍പ്പുണ്ടായിരുന്നു.. ഹുഉം..പണി കിട്ടിയല്ലേ എന്ന ഭാവത്തില്‍.. അതെ അര്‍ത്ഥത്തില്‍ തന്നെ തിരിച്ചും ഒന്ന് ചിരിച്ചു സിന്ധു നടന്നു പോയപ്പോള്‍ കമ്പ്യൂട്ടറിന്റെ പുറകില്‍ ഇരുന്നു മസ്സില് വിടാതെ പയസ്സും ഒന്ന് ചിരിച്ചു.

മതിലുകള്‍ക്ക് മേലെ കുട്ടിക്കരണം മറിയുന്ന ടെറിയും സിബിനുമൊക്കെ ഇടയ്ക്കിടയ്ക്ക് ലീഗല്‍ ക്യാബിനിലെത്തി, ഇല്ലീഗല്‍ ആയി എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. ലീഗലുമായി അനാവശ്യ സമ്പര്‍ക്കങ്ങള്‍ പാടില്ല എന്ന അനാവശ്യവും അദൃശ്യവും ആയ ബോര്‍ഡിന് ഇനി പ്രസക്തിയില്ലതാവുകയാണ്. " നിങ്ങ ഇവിടുന്നു പോയാപ്പിന്നെ ഞങ്ങളെ ഒക്കെ മറക്കുവോ? " മതിലനപ്പുറത്തുനിന്നും ഒരു കിളിനാദം... BSBL ന്റെ സ്വന്തം ടിന്റുമോള്‍ സിനിയാണ്..പുതിയ ജോലിയെകുറിച്ചും മറ്റും മേരി ചേച്ചിയും മീങ്കു ചേട്ടനും ഒക്കെ സിന്ധുവുമായി ചര്‍ച്ച നടത്തുന്നുണ്ട് ഇടയ്ക്കിടയ്ക്ക്. DP യിലേക്കുള്ള പ്രയാണ ത്തിനിടക്ക് " അങ്ങനെ ഒരാളും കൂടെ രക്ഷപെടുവാ അല്ലെ?" എന്നും ചോദിച്ചു ലീഗലില്‍ ഒരു സ്റ്റോപ്പ്‌ ഇട്ടു അനില്‍.. "നമ്മുടെ കാര്യം പോക്കാ.. ഇവിടെ പെട്ട് പോയീന്നാ തോന്നുന്നേ..ഏന്നും പറഞ്ഞു DP യിലേക്ക് പോയി.

അങ്ങനെയിരിക്കെ....... "കഴിഞ്ഞ വര്‍ഷം നെറ്റ്‌വര്‍ക്ക് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച, ഐ ടി ക്കും കമ്പുട്ടറിനും കീഴ്വഴക്കവും കണക്കു കൂട്ടലുകളും തെറ്റിച്ചു പുതിയ നിര്‍വചനം കണ്ടെത്തിയ, ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ, BSBL ന്റെ അഭിമാന ഭാജനം... BSBL ന്റെ പഴയ രോമാഞ്ചം... അമലാമ്മ ഇതാ എഴുന്നള്ളുന്നെ.." നെറ്റ് വര്‍ക്കിലെ ആരോ വിളിച്ചു പറയുന്നു..തൊട്ടു പിന്നാലെ ഏതോ ട്രെയിനീ പയ്യന്‍ ആചാര വെടി..അല്ല കതിനാ മുഴക്കി കടന്നു പോയി.സാരി വാല്‍ ഒക്കെ പിടിച്ചു നേരെ ഇട്ടു, ഞൊറിച്ചിലിനോട്‌ ചേര്‍ത്ത് പിടിച്ചു, സ്വത സിദ്ധമായ ആ തേന്‍ ഒലിക്കുന്ന മുഖ ഭാവത്തോടെ, അംഗരക്ഷകനും, പടയാളിയും, പടത്തലവനും, ചില സമയത്ത് തന്‍റെ രാജാവ് തന്നെ ആയിക്കളയുന്ന, ഗൂഗിളിന്റെ CEO മരിച്ചു കഴിഞ്ഞാല്‍ പകരം വയ്ക്കാന്‍ കമ്പനി കണ്ടു പിടിച്ചിരിക്കുന്ന ബുദ്ധി രാക്ഷസന്‍,അറിവിന്റെ നിറകുടം..അനു ആന്റപ്പന്റെ അകമ്പടിയോടെ ലീഗലിലെക്കെത്തി ആയമ്മ..
"ആ..സിന്ധൂ, ഇന്ന് കൊണ്ട് തീരുവാ, അല്ലെ??? എന്ന അര്‍ത്ഥ ഗര്‍ഭമായ ചോദ്യത്തോടെ അങ്ങ് ചേര്‍ന്ന് നിന്ന് തോളത്തു തലോടി... തലേന്നേ തയ്യാറാക്കി വച്ച പ്രത്യേക വൈദ്യുത കാന്തിക തരംഗങ്ങളില്‍ കൂടെ കരുതി വച്ച സ്നേഹം മുഴുവന്‍ പകര്‍ന്നു നല്‍കി. തന്‍റെ മാഡത്തിന്റെ ഓരോ ചോദ്യത്തിനും ഓരോ ഉത്തരത്തിനും തലയാട്ടിക്കൊണ്ട് ഒരു വിദൂഷക ഭാവത്തില്‍ ചിരിച്ചു കൊണ്ട് പടത്തലവന്‍ കൂടെ നിന്നു. അതുവഴി അപ്പോള്‍ ഒഴുകി വന്ന സന്ദീപ്‌ സാറും ആശംസകള്‍ അര്‍പ്പിക്കാന്‍ അവരുടെ കൂടെ കൂടി.

അവസാന ദിവസമായിട്ടു നേരത്തെ ഇറങ്ങിയേക്കാം എന്ന് കരുതി ബാഗും എടുത്തിറങ്ങിയ സിന്ധുവിനോട് എല്ലാം കഴിഞ്ഞല്ലോ അല്ലെ?? എന്ന് ചോദിച്ചതല്ലാതെ പരിശോധിക്കാന്‍ മത്തായി സര്‍ മുതിര്‍ന്നില്ല. എല്ലാം സിമ്പിള്‍ കുട്ടിയെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു പതുക്കെ പുറത്തേക്കിറങ്ങി. " അയ്യോ മാഡം, പോവല്ലേ..ഞങ്ങളെ ഇട്ടേച്ചു പോവല്ലേ..എന്നും പറഞ്ഞു ഷോളില്‍ തൂങ്ങി സിംപിളും പുറത്തേക്കിറങ്ങി. എന്തൊക്കെയോ പറഞ്ഞു പല്ലി മുട്ടായിയുടെ പടം ഒക്കെ കാണിച്ചു ജിക്കി മാഡം കൊച്ചിനെ വീട്ടില്‍ കേറ്റി.

എല്ലാം കഴിഞ്ഞു പഞ്ചാബി ഹൌസ് സിനിമയില്‍ ദിലീപിനെ ജനാര്‍ദ്ദനന്റെ വീട്ടില്‍ ഏല്പിച്ചു കരഞ്ഞു കൊണ്ട് പുറത്തേക്കു പോവുന്ന കൊച്ചിന്‍ ഹനീഫയെ പോലെ "കരഞ്ഞു" കൊണ്ട് adv. സിന്ധു BSBL ന്റെ പടി ഇറങ്ങി.

NB: ഈ കഥയിലെ കഥാപാത്രങ്ങള്‍ ആരും മരിച്ചവര്‍ അല്ല. ജീവിച്ചിരിക്കുന്ന ആരെങ്കിലും ഒക്കെ ആയി സാദൃശ്യം തോന്നുന്നു എങ്കില്‍ അത് മനപൂര്‍വ്വം ആണ്..അത് വായിക്കുന്നതിന്റെ കുഴപ്പം മാത്രം ആണ്.

No comments: